ജലമൊഴുകും സായാഹ്നം
നിണമണിഞ്ഞ നഗരം,
മധുരപലഹാരത്തിന്റെ അരികു തുണ്ടം,
പിറന്നാളിന് മുറിച്ച
ഹൃദയത്തിന്റെ കഷണം,
ഒന്നിന് മീതെ ഒന്നായി വിഴുങ്ങി
ബോധമൊരു റിക്ഷ കയറി മറഞ്ഞു പോയി
എങ്ങനെയോ വന്നു കേറി
തണുപ്പിൻ പുതപ്പിൽ
പുതഞ്ഞു മയങ്ങിയു-
ണർന്നു നോക്കുമ്പോൾ
മുറിയൊരു മുന്തിരിച്ചാറു പോലെ
ചില്ലു ഗ്ലാസിൽ നിറയുന്നു
തല കുടഞ്ഞു ജനൽ വഴി
മഞ്ഞുവീണ വഴിയിലേക്ക് നോക്കി
തിരികെ വന്ന്
കിച്ചൻ തുറന്ന് , മരിച്ചവന്റെ
പ്രിയപ്പെട്ട കാപ്പിയുണ്ടാക്കി കുടിച്ചു വീണ്ടും
തല കുടഞ്ഞു , കാലുറയണിഞ്ഞു
വെയില് വരാത്ത വഴികളിലേക്ക്
ഇറങ്ങി നടന്നു നടന്നു നടന്നു ....
.......
No comments:
Post a Comment