Jan 13, 2023

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ 
 തിരഞ്ഞു തോൽക്കുന്ന 
 നാളുകളിലൊന്നിൽ 
 ഋതു മാറിവന്ന 
 മഴചാറൽ പോലെ 
 വിറച്ചു വീഴുകയാണ് 
 നമ്മിലാരുടെയോ നിഴൽ. 

 പരസ്പരം ഉടക്കി നിന്ന 
 തോളുകൾക്കിടയിൽ, 
 നമുക്കിടയിൽ, 
 ഇരുളു വീഴുന്ന 
 ഇടനാഴികളുണ്ടെങ്കിൽ 
 അതിൽ 
 വിശുദ്ധ പുഷ്പങ്ങളുടെ 
 നോവുകൾ 
 ഇതളുകളായി കുമിയുകയാണ് 
 മാർത്താ 

 വേരുകളുറഞ്ഞ 
 നിന്റെ വനവൃക്ഷത്തിന്റെ 
 മഹാശാഖികൾ 
 ഒട്ടും നീലയാവാത്ത 
 ആകാശത്തിന്റെ മുഖം തൊടുന്നു.
 അസ്തമയത്തിന്റെ ഈ നിറങ്ങൾ 
 നിന്റെ ക്ഷോഭത്തിന്റെ 
 ചുവപ്പിലിറ്റുന്നു. 

 വീണ ജന്മത്തിലെ 
 കണ്ണീരിനെ കുറിച്ച് 
 വാചാലനാവാനേ 
 പോകുന്നില്ല ഞാൻ. 

  ഇടറി വീഴാതെ 
  കുതറി നിൽക്കുന്ന 
  ഒരു തരം നനുത്ത 
  നിഴലിനെ 
  പണിപ്പെട്ട് ശ്രമിച്ചിട്ടും 
  ഓർക്കാനാവാതിരിക്കുന്നതിൽ 
  ഹാ എത്ര ഹർഷം! 

  വിമലീകരിക്കപ്പെട്ട 
  ഈ പതർച്ചയെ 
  വാക്കുകൾക്കൊപ്പം 
  കണ്ടെടുക്കാതെ 
  തുടരുക 
  ഒരേകാന്ത സംഗീതത്തിന്റെ 
  മിനുസപ്പെട്ട ജപശ്രുതികൾ. 

  വെയിലെത്ര കൊണ്ടിട്ടും 
  മഞ്ഞുകണങ്ങൾ 
  തൊടാതെ പോയിട്ടും 
  വീണു പോവാതെ 
  തുടിച്ചു നിന്ന 
  നീ നട്ട പിടച്ചിലിന്റെ 
  കടുപ്പമുള്ള വിത്തുകളെക്കുറിച്ച് 
  ഇതിങ്ങനെയല്ലാതെ പിന്നെ?

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...