Nov 11, 2020

ഏറ്റവുമാദ്യം 
ഞാൻ ആ പെൺകുട്ടിയെ 
കാണുമ്പോൾ അവൾ 
പൂക്കൾക്കിടയിൽ 
ഇരുന്നു സംസാരിക്കുകയായിരുന്നു. 

രണ്ടാം തവണ 
കടൽക്കരയിൽ 
കാൽ വിരലുകൾ 
തിരകളിൽ തട്ടിച്ചു 
ചിരിക്കുമ്പോഴായിരുന്നു. 

മൂന്നാം തവണ 
മരങ്ങൾക്കിടയിൽ 
ഊഞ്ഞാലിൽ 
ഉന്മാദിയെപോലിരുന്നു കണ്ടു. 

മലയിടുക്കുകളിലോ 
താഴ്വരകളിലോ 
നാലാംതവണ  
കണ്ടുമുട്ടിയേക്കാം 
എന്നോർത്തിരുന്നു 
പക്ഷെ അതുണ്ടായില്ല.  

അഞ്ചാം തവണ 
ചർച്ച് റോഡിലേക്കുള്ള 
തിരിവിൽ 
വഴിവിളക്കിന് താഴെ 
നിർന്നിമേഷയായി 
ആ അംഗനയെ കാണായി 
അവൾ തവിട്ടിൽ 
കറുപ്പ് വൃത്തങ്ങളുള്ള 
മേൽക്കുപ്പായം 
അണിഞ്ഞു കണ്ടു. 

അടുത്തടുത്ത തവണകളിൽ
അവളെ എവിടെയെവിടെ 
കണ്ടുമുട്ടുമെന്ന് 
കണക്കു കൂട്ടുന്നത് 
പതിവാക്കി രസിച്ചു. 
പുതിയ കുപ്പായങ്ങളിൽ 
അവൾ പലയിടങ്ങളിൽ 
ആവർത്തിച്ചു വന്ന്പോവുന്നു. 

സന്ദർശനങ്ങൾ 
എണ്ണങ്ങളുടെ 
കര കവിഞ്ഞു നീന്തി. 

ഏതൊക്കെ
നേരങ്ങളിൽ 
എവിടങ്ങളിൽ 
അവളവളുടെ 
സാന്നിധ്യം 
തുന്നി വെയ്ക്കുമെന്ന് 
എനിക്ക് കണക്കായി. 

നിശ്ചയങ്ങൾക്കുള്ളിലേക്ക് 
ഒരപരിചിത 
കൃത്യം പാകമാവുന്നു. 
ഓരോ തവണയും 
തെറ്റിപ്പോവാനുള്ള 
സാധ്യതയെ 
മുഴുവനായി 
തകിടം മറിക്കുന്നു. 
എനിക്കുണ്ടാവുന്ന
രസങ്ങളെ കെടുത്തികളയുന്നു. 

എത്രാമത്തെ തവണ 
എന്ന് തീർച്ചയില്ലാത്ത 
അടുത്ത കാഴ്ചയിൽ 
മേഘങ്ങളിലോ 
പവിഴപ്പുറ്റുകൾക്കിടയിലോ 
എന്നോർക്കുന്ന 
എന്റെ സമവാക്യങ്ങളെ 
പാടെ തെറ്റിച്ച് 
അവൾ, 

അടുത്ത ദിവസം
നീലക്കുപ്പായമണിഞ്ഞ് 
പ്രാദേശിക പത്രത്തിന്റെ 
ചരമക്കോളത്തിൽ 
പ്രത്യക്ഷപ്പെടുന്നു.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...