Nov 11, 2020

ശവംനാറിപ്പൂക്കളുടെ 
ഇടയിലൂടെ 
എന്തോ നോക്കിനിൽക്കുന്ന 
ചിരിക്കാത്ത 
ആ പെൺകുട്ടിയോട്  
വളരെ പെട്ടെന്ന് 
പ്രേമം തോന്നുന്ന 
നേരങ്ങളിൽ 

തരസാ അവളെ 
തൊട്ടുനോക്കണം 
എന്നയാഗ്രഹം 
ഞാൻ ജീവിക്കുന്ന 
സത്രത്തിന്റെ 
വാതായനങ്ങൾ 
താണ്ടി വരി വരി
വരിയായി 
വന്ന് കൂടുന്നു. 

അടിക്കടി 
അബദ്ധം പിണയുന്നവൻ 
എന്നയവസ്ഥയിൽ 
ജീവിതം ഉരുട്ടുന്ന ഞാൻ 
ഇത്തരം ഇടത്തരം 
വിചാരങ്ങളെയും 
വെച്ചു പൊറുപ്പിക്കേണ്ടതുണ്ട്. 

അക്കടി പറ്റും നേരങ്ങളിൽ 
പുകവലിയോ മറ്റോ 
പരിചയമില്ലാത്തതിനാൽ 
അടുത്തുകിട്ടുന്ന 
പുസ്തകത്തിന്റെ താളുകൾ 
അതിവേഗത്തിൽ
മറിച്ചു കൂട്ടുക വഴി 
ആശ്വാസം നേടിയെടുക്കുന്നു. 

മറന്നു പോകണ്ട 
എന്റെ പക്കൽ 
പണ്ടു കണ്ട 
കനവുകളുണ്ടെന്ന കാര്യം. 

ഇടറിയ കാലൊച്ചകൾക്ക് 
ശേഷം 
മാംസം ചിതറിയ 
ഇടനാഴികളിൽ 
ഓർത്തോർത്തുകൊണ്ടിരിക്കെ 
മഞ്ഞ നിറമുള്ള ട്രാം കണക്കെ 
കവിതയിലോ മറ്റോ 
കയറ്റി വിട്ടാലോ 
എന്നാലോചിക്കെ, 
പെൺകുട്ടീ 
നീ കാണാതെ പോയി 
നിന്നെ കാണാതെയായി 

കാണാതായ കുന്തങ്ങളെ 
കുടത്തിൽ തപ്പി 
ശീലിച്ച ജനത 
എന്ന നിലയ്ക്ക് 
കറുത്ത കോട്ടിന്റെ 
കീശയിൽ കൈ തിരുകി 
നിശബ്ദതയിൽ ഈണം 
നഷ്ടമായവളെ 
തിരഞ്ഞു പോവുന്നു. 

പത്താം പ്രേമത്തിലും 
പൂവ് പോലെ 
ഞെട്ടറ്റുവീണവന്റെ ശവം 
അവൾക്കു ചുറ്റും 
നിരന്നുനിന്ന പൂക്കളിൽ 
കിടന്നു നാറുന്നു.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...