Sep 25, 2020

ഉപ്പും മീനും 

മോഷണകലാ 
വിദ്യാർത്ഥിയായ 
ഒരാൾ 
പുതിയ വീടുകളെ 
പ്രണയിക്കുന്നു 
മേലാസകലം 
ഇരുട്ട് പൂശി
കടന്നു ചെല്ലുന്ന 
അറകളിൽ 
തിരികെ 
ചെല്ലാതിരിക്കാൻ
അയാൾ അവിടെ 
ആത്മാവിനെ 
കൊരുത്തുവെയ്ക്കുന്നു.
ഓരോ രാത്രിയിലും 
അയാളെ 
തിര്യക്കുകൾ 
കാത്തിരിക്കുന്നു. 
അയാൾക്ക് വേണ്ടി 
പാടുന്നു.
  
തീവണ്ടിപ്പാളങ്ങളിലെ 
ചതഞ്ഞ ഹൃദയങ്ങളുടെ 
അവസാന മിടിപ്പുകൾ 
അയാളെടുക്കുന്നു. 
അവസാനത്തെ 
ഡേയ്സിപ്പൂ വാഗണുകളുടെ 
ചക്രങ്ങളിൽ നിന്ന് 
അയാൾ 
ആരെയും രക്ഷിച്ചില്ല.

പ്രേമങ്ങളിൽ 
പട്ടുനൂൽപ്യൂപ്പകൾ 
എന്ന കണക്കിൽ 
അവയെ 
ആവശ്യങ്ങളായിക്കണ്ടു.
ഇരുട്ടിൽ അവരെ 
കൂട്ടായി കരുതിയില്ല 
മരണങ്ങളെ അയാൾ
യാത്രകളായി 
കാണുന്നു.

രാത്രികളുടെ 
ഉടലുകളിലേക്ക് 
കൂടു വിട്ടു 
കൂടു മാറി അയാൾ  
പ്രേമിച്ചു, 
അനുരാഗങ്ങളിൽ 
അയാൾ 
ഭവനങ്ങളിൽ
അടുക്കള തിരഞ്ഞു 
വരാൽ വറുത്തത് 
അയാളെക്കാത്ത്
അവിടങ്ങളിലാകെ 
തണുത്തിരുന്നു.

സ്പർശനത്തിൽ 
പൂത്തുതളിർക്കുന്ന 
പൂട്ടുകളിൽ 
ചുണ്ട് ചേർത്ത് 
ചുംബനങ്ങൾ 
നിറച്ചു വെച്ച് 
അയാൾ തന്റെ 
കാമിനിമാരെ 
തൊട്ടു.
അവർ കൊടുത്ത 
സ്നേഹത്തിൽ
അടിക്കടി തോറ്റു.
തുടർച്ചയായി 
നാട് വിട്ടുകൊണ്ടിരുന്നു.

വീടുകൾ 
അയാളെ 
ഒളിപ്പിക്കാൻ 
കൊതിച്ചു.
പ്രണയികളുടെ 
വീടുകളിൽ 
അയാൾ 
ഉറങ്ങാതിരുന്നു
പ്രേമമൊഴിഞ്ഞ 
അറകളിൽ 
ശേഷിപ്പു തേടുന്നു.

ശ്വാസമായും 
സ്പർശമായും 
ദൃഷ്ടി വീഴ്ത്തിയും 
വീട് തീണ്ടുന്നു.

ഈ നിലയിൽ 
അയാൾക്ക്
പ്രേമത്തിലും 
ചോരണത്തിലും 
മെഡലുകൾ 
കിട്ടിയേക്കും 
ഏറ്റവും പ്രിയപ്പെട്ട 
വീട്ടിലുപേക്ഷിക്കാൻ 
അയാളത് 
രാത്രികളിൽ 
യാത്രയിൽ കൂട്ടുന്നു.

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...