അയാൾ
നൽപ്പത്തിയൊൻപത് കവിതകൾ
എഴുതിയ ദിവസം
ആംബ്രോസ് പുണ്യാളൻറെ
പെരുന്നാളായിരുന്നു.
മട്ടാഞ്ചേരിയിലെ
തെരുവിൽ
വിരിഞ്ഞു നിന്ന
ചെമ്പരത്തിചില്ലയിൽ
അപ്പോൾ ഹൃദയം
പൂത്തുപൂവിട്ടതായി
കാണപ്പെട്ടു.
ലൂയിസേട്ടന്റെ
ബാൻഡ് സംഘം
റിക്കി മാർട്ടിനെ
ഡ്രമ്മിൽ പെരുപ്പിക്കുന്നു.
അവർ ബ്യൂഗിളിൽ
ചുണ്ടമർത്തുമ്പോൾ
ഞാൻ കണ്ണടച്ചു.
ജോസഫീന്റെ
മുലക്കണ്ണുകളിൽ
പൂമ്പാറ്റകൾ
ധൃതിയിൽ അവ
ഋതുക്കൾ തിരയുന്നു.
അവളിതൾ
പൊഴിയുന്ന
അതിപുരാതനമായൊരോർമ.
റഷ്യൻ കലാപത്തിലെ
ശലഭങ്ങളെക്കുറിച്ചുള്ളതായിരുന്നു
നാൽപത്തിയോൻപതാമത്തെ
കവിത.
അത് ചൊല്ലുമ്പോൾ
അവൾ
സാൻ റെമോയിൽ
സൈക്കിൾ ചവിട്ടുകയായിരുന്നു.
ആക്ഷ്മികമായി
വിമോചിപ്പിക്കപ്പെട്ടവരുടെ
ഘോഷയാത്ര
സംഭവിക്കുന്നു
വിജുഗീഷുവായ
പോരാളിയായി
ഞാൻ നിന്നു
വീണു പോയവരിൽ
വിശപ്പ് തിരഞ്ഞു.
ആ നഗരത്തിലെ എന്റെ
നല്ല ചങ്ങാതിമാർ
മരിച്ചവരായിരുന്നു
സെമിത്തെരിയ്‌ക്കരികിലെ
റോഡിലൂടെ
സൈക്കിൾ ചവിട്ടുമ്പോൾ
അവരവൾക്ക്
സലാം ചൊല്ലി
വഴി കാണിക്കുന്നു.
No comments:
Post a Comment