ഇരുണ്ട നിറമുള്ള
അതെ പെൺകുട്ടിയുടെ
നനഞ്ഞകണ്ണുകൾ പോലെ
ബാഴ്സിലോണാ നഗരം
ആശ്രിതരെ ശ്ലേഷിക്കുന്നു.
അരയന്നങ്ങളെ ചുംബിക്കുന്ന
അവധിക്കാലത്തിന് ശേഷം
അവൾ നഗരങ്ങളിൽ നിന്ന്
മറയുന്നു.
അപ്പനപ്പോൾ
തന്റെ പ്രേമലേഖനങ്ങളെ
ജനലരികിലെ ചെടികളുടെ
ഇലകളിൽ നിന്ന്
കണ്ടെടുക്കുന്നുണ്ടായിരുന്നു
ജൂണിൽ ജന്മദിനമുള്ള
കാമുകിയ്ക്ക് വേണ്ടി
എഴുതിയതായിരുന്നു അത്
ഋതുക്കളുടെ പിണക്കം കൊണ്ടവ
പ്രഭാതത്തിനു മുൻപേ പോകുമ്പോൾ
എനിക്കാകെ പ്രേമത്തിന്റെ
പ്രായമായിരുന്നു.
ഞാനെന്റെ ഓർമകളിൽ
അപ്പനെ ഒരുപാടിഷ്ടപ്പെട്ടു.
തുടരെ സ്വപ്നത്തിൽ കണ്ടു
സന്ധ്യ മാഞ്ഞു
ഇരുളു വന്നു
ഞാൻ സ്വപ്നത്തിനു
പുറത്തേക്കു-
വിരിഞ്ഞുവന്നു.
ഈ പട്ടണത്തിന്റെ
ചുണ്ടിൽ ചുംബിച്ചു.
രാത്രികളിൽ
യാത്രപറയുന്നവരെ
ഞാൻ നോക്കിനിന്നു
അപ്പന്റെ കാമുകിയപ്പോൾ
എനിക്ക് മൃദുവായ
ഓറഞ്ചു പഴങ്ങൾ തന്നു.
ഞാൻ അപ്പനെ ഓർക്കുന്ന
വിവരം
ഭംഗിയായി
അവരറിയുന്നു.
പ്രഭാതങ്ങളിൽ
ഞാനവരുടെ മറവിയുടെ
പിന്നിലായിരിക്കുമെങ്കിലും
യാത്രയാക്കാൻ
ചെല്ലുമായിരുന്നു.
ഈ നഗരത്തിന്റെ
മാറ്റങ്ങൾക്കിടയിലൂടെ
അവർ നടന്നുപോയി
സെയിന്റ്മോറിസിൽ വെച്ച്
അവരപ്പനെ കണ്ടുമുട്ടുമെന്ന്
ഞാൻ ആശിച്ചു.
എന്റെയാനന്ദം കണ്ട്
എന്നെ ചുംബിച്ചവൾ
ഇപ്പോൾ
നൃത്തം ചെയ്യാൻ
തുനിയുന്നു.
വ്യാകുലതകളിലേക്ക്
എന്റെ മാതാവ്
തിരിച്ചെത്തുന്നു.
ചുറ്റും അതിപ്രധാനമായ
കാര്യങ്ങൾ
നടന്നും പൂക്കളേന്തിയും
കടന്നു പോകുന്നു.
അദൃശ്യമായ കടലിനെ
നമ്മളോർക്കുന്നതുപോലെ
നമ്മളോർക്കപ്പെടുന്നു
തുടരെയുള്ള സാഹചര്യങ്ങൾ
ഈവിധമാണെങ്കിലും
ഞാൻ
തരക്കേടില്ലാത്ത ഒരു
മഴനേരത്ത്
പച്ചനിറമുള്ള ചട്ടിയിൽ
നട്ടുവളർത്തിയ
പൂച്ചെടിയിൽ
വസന്തം വന്നു മുട്ടുന്നുണ്ടോ
എന്ന് കണ്ണുനട്ട് നോക്കിനിന്നു
അപ്പൻ
വെനീസിലെ സ്റ്റോറിൽ
നിന്ന് കൊണ്ട് വന്ന
കോൾട്രെയ്ൻ ഗാനങ്ങളുമായി
കഫേയ്ക്ക് വെളിയിൽ
കാത്തുനിൽക്കുന്നുണ്ടായിരുന്നു.
അപ്പനെ കാണാൻ
അപ്പന്റെ കാമുകി
ഇന്നുറപ്പായും
വന്നുചേർന്നേക്കും.
(24 ന്യൂസ് പോർട്ടലിൽ പ്രസിദ്ധീകരിച്ചത് 11 / 09 / 2020 )
No comments:
Post a Comment