Jun 17, 2020

പാപങ്ങളിൽ പരൽമീൻ 

ഔസേപ്പിതാവിന്
എന്റെ പിതാവിനേക്കാൾ 
പ്രായമല്പം കുറവാണ് 
എങ്കിലുമദ്ദേഹം  
പരിശുദ്ധനായി 
പള്ളിക്കൂടപ്രായങ്ങളിൽ 
പള്ളിമേട കേറി വരുന്ന 
കുഞ്ഞുങ്ങളെ 
പാപത്തിൽ നിന്നകറ്റി 
എന്നിട്ടും 
ക്രിസ്റ്റി ജോസഫ് കൂട്ടം തെറ്റി 
തേടിച്ചെന്ന ഇടയന്റെ 
വാക്കുകളിൽ
അവനഭയം കിട്ടിയില്ല 
ക്ലാസിൽ വൈകി വന്ന 
കുട്ടിയെ പോലെ 
അവൻ അവരുടെ നന്മകൾക്ക് 
വെളിയിൽ നിന്നു 
പിതാവിന്റെ ഭാഷയിൽ 
അവൻ തല തെറിച്ചവനായി.

പള്ളിമണികൾ പതിവായി 
മുഴങ്ങവേ 
മേടയിലും 
കുമ്പസാരക്കൂട്ടിലും 
അവന്റെ പാപങ്ങളുടെ 
സൈസ് കൂടിവന്നു 
നീലക്കൊന്തയിട്ട 
പെൺകുട്ടികൾക്ക്  
അവൻ ചുണ്ടുകൾ 
വിതറിക്കൊടുത്തു വളർന്നു 
വീഞ്ഞിൽ വിത്തുകൾ 
തിരഞ്ഞു.

പിതാവിനത്  
പ്രതിമയെപ്പോലെ 
നോക്കി നിൽക്കേണ്ടി വന്നു 
പരിശുദ്ധമെങ്കിലും 
പശ പോയ 
വാക്കുകൾ 
പുത്രന്റെ 
മനസ്സിൽ ഒട്ടിയില്ല 
അവൻ 
അസംഖ്യം പാപങ്ങൾക്ക് 
നല്ലയിടയനായി 
സാധാരണ 
പിറപ്പുകേടുകൾക്ക് 
മുകളിൽ 
ചോപ്പർ പറത്തി.

ഇടവക 
ഈവക കാര്യങ്ങളിൽ 
ഇടപെടാതായി 
പക്ഷെ 
ക്രിസ്റ്റിയെന്ന പാപിയുടെ 
ഹീമോഗ്ലോബിൻ 
അപകടത്തിൽപെട്ടവരുടെ 
ജീവന് യോജിച്ചു പോന്നു 
അവന്റെ അപ്പങ്ങളിൽ 
ആവശ്യമുള്ളവരുണ്ടു.
ആഗ്രഹിച്ചവർ 
പള്ളിക്കൂടം കണ്ടു.

എല്ലായ്പോഴും ക്രിസ്റ്റി 
പുസ്തകത്തിലെ നന്മകൾക്ക് 
വെളിയിൽ നിന്നു.
ദൈവനാമത്തിലുണ്ടായ 
കാലുഷ്യങ്ങളിൽ 
കാലുറപ്പിക്കാതെ നടന്നു. 
വിശ്വാസത്തിലെ പഴുതാരകൾ 
മാർച്ചു ചെയ്തു വന്നു 
പരസ്പരം 
കൊമ്പുകളെയ്തു 
കൊന്നു കൊണ്ടിരുന്നു.
 
കലാപം എന്നെ 
കലാകാരനാക്കി 
അപ്പോഴും ക്രിസ്റ്റി 
വേദപുസ്തകത്തിൽ പെടാത്ത 
മനുഷ്യനായി തുടർന്നു.
അവനുമേൽ 
അമ്മമറിയത്തിന്റെ  
പ്രാക്കുകൾ 
പ്രാവുകളായി 
 മറിഞ്ഞു .
അവൻ പതിവുകളിൽ 
പ്രാവുകൾക്ക് തീറ്റ കൊടുത്തു. 
മുതുകിൽ തറച്ച 
കൊമ്പൂരിയെടുത്തു 

ചിത്രങ്ങളിൽ 
അവന്റെ ചോര പതിഞ്ഞു.
തൊഴുത്തിന്റെ ചുവരിൽ 
ജീവിതമെഴുതി 
പീഡകളിലും 
തണുപ്പുപ ദ്രവിച്ചവർക്ക് 
കുപ്പായം തുന്നികൊടുത്തു.
അതേ  ദുഷിപ്പിൽ 
ജീവിതം തുടർന്നു വന്നു.

രോദനങ്ങളിൽ 
കലാപങ്ങൾ കൊണ്ട് 
മൂർച്ച കൂടിയ  
കല 
കാലത്തെ കവച്ചുവെച്ചു 
കടന്നുപോകുന്നു. 
ക്രിസ്റ്റി കാലങ്ങളിൽ 
കാൽ വെയ്ക്കാതെ 
ജീവിതം നടന്നു തുടർന്നു 
വീഞ്ഞിനും വിരുന്നിനും 
പോയില്ല.

ഞാൻ പക്ഷെ കലാപങ്ങളിൽ 
വർത്തിച്ചു 
കവല  ചുവരുകളിൽ 
കുരിശു  വരച്ചു 
വികാര വ്രണങ്ങൾ 
ഈണത്തിലാകവേ 
വൈകാതെയത്  
വലിയ കുരിശായി 
പടകൾ പന്തം 
കൊളുത്തിയിറങ്ങി 
തെരുവിൽ ഞാൻ 
തനിച്ചായി 
എന്റടുക്കിലേക്ക് 
അവൻ വന്നു കയറി 
അവന്റെ ചിരി 
പന്തങ്ങളുടെ 
വെളിച്ചം കെടുത്തി 
വിശ്വാസികൾ അസംഖ്യം  
കൊമ്പുകളുയർത്തി.

ഔസേപ്പിതാവിന്റെ
കറുത്ത  കൊമ്പിൽ 
ക്രിസ്റ്റി ജോസഫ് പിടഞ്ഞു.
 മകന്റെ തല 
എനിക്ക് പകരം 
തെറിച്ചുപോകുമ്പോൾ 
അവനിപ്പോൾ 
അപ്പന്റെ ഭാഷയിലെ പോലെ 
തല തെറിച്ചവനായി-
തെരുവിൽ കിടക്കുന്നു   
അവിടെ ശേഷിക്കുന്നവരുടെ 
ജീവിതങ്ങളിൽ അവൻ 
വിശുദ്ധനായി.

എന്നിട്ടും 
കാലം കഴിയുന്നു 
കാര്യങ്ങൾ 
പഴയ പടി തുടരുന്നു.

പിതാവിനും പുത്രനും
പരിശുദ്ധാത്മാവിനും 
അതേ സ്തുതി.

ആമേൻ !

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...