Nov 22, 2014

കഴിഞ്ഞ കാല നിമിഷങ്ങളെക്കുറിച്ചു ചോദിക്കരുത് !

വെറുതെയിരുന്നു വഴികളിലേക്ക് 
    ഉറ്റു നോക്കുമ്പോൾ,

    നിന്നെക്കുറിച്ചുള്ള ചില  ശിശിരകാല-
    വിചാരങ്ങൾ 
    പൂക്കളെക്കുറിച്ചുള്ള മോഹങ്ങൾ
    പൂച്ചകളുടെ വാഹനത്തിൽ
    പാഞ്ഞു പോകുന്നു
    നട്ടുച്ചയുടെ തിരശീലയിൽ
    നനവുണങ്ങിയ നിന്റെ
    ചെമ്മരിയാടുകൾ
    രംഗം വിടുന്നത്,

    വിഡ്ഢിയായ കാണിയുടെ
    കുപ്പായത്തിലിരുന്ന്
    ഞാൻ കണ്ടു.

    എനിക്കിടയിൽ
    വിപരീത ദിശയിൽ പായുന്ന
    പല ഉപഭൂഖണ്ടങ്ങളുണ്ടായിരുന്നു;
    ലോകത്തിന്റെ വിലാസങ്ങൾ
    പൊതിഞ്ഞു  വെച്ച-
    വാഹനമുണ്ടായിരുന്നു.

    എനിക്കുള്ളിൽ നിന്നും പല-
    വൈരുദ്ധ്യാത്മക ശൈലികൾ  
    ഇറങ്ങി നടക്കാൻ
    തുടങ്ങിയിരുന്നു.

    ഞാനപ്പോൾ
    ദേശാന്തരങ്ങൾ കടന്നു
    രൂപാന്തരപ്പെടാനിരിക്കുന്ന
    നിന്റെ ശിശിരകാല
    വിചാരങ്ങളെ ഉറക്കങ്ങളിലേക്ക്-
    വിളിക്കുകയായിരുന്നു.
    മാറി വരുന്ന സ്ഥലകാലങ്ങൾക്കിടയിൽ,
    ഏതു രാജ്യം,
    ഏതു ഭാഷ,
    ഏതു നിറങ്ങൾ,
    ഏതു ശരീരങ്ങൾ,
    എങ്ങനെ,

    നിന്റെ വിചാരങ്ങളിൽ,
    പൂക്കളുടെ മോഹങ്ങളായി    
    പൂത്തുകിടക്കുമെന്ന്
    ഓർത്തിരിക്കുകയായിരുന്നു.

    കാഴ്ചയിൽ നിന്നും മറഞ്ഞുപോയത് .
    ഇപ്പൊ എവിടെയ്ത്തിക്കാണുമെന്നും,
    ഓർത്തോർത്ത് മുഷിഞ്ഞിരുന്നു.

    എനിക്കങ്ങനെ ഓർക്കാൻ കഴിയും:
    'നിനക്കുള്ളിൽ
    എനിക്കുണ്ട്
    നിന്റെ പൂച്ചകൾ
    എന്ന പോലെ
    എനിക്കുള്ളിൽ നിനക്കുണ്ട്
    നിന്റെ ചെമ്മരിയാടുകൾ
    എന്ന പോലെ..'

    എനിക്കുറപ്പായും
    അങ്ങനെയോർക്കാൻ കഴിയും.

     
    രാത്രികളുടെയും ഉച്ചകളുടെയും
    പ്രഭാതങ്ങളുടെയും
    വെള്ളിത്തിരകളിൽ അത് കണ്ടിരിക്കാൻ
    കാണികൾ, വിഡ്ഢികളുടെ
    ഇരിപ്പിടം നെയ്യുന്നു.

    കടന്നു കളഞ്ഞ
    ഋതു വിചാരങ്ങളെ
    തിരഞ്ഞു പിടിക്കാൻ ഞാനിപ്പോൾ
    ഏതോക്കെയോ  വഴിയിലാണ്  

    എന്നെക്കുറിച്ച് പറയില്ലേ
    എന്നെക്കുറിച്ച് പറയില്ലേ
    നിന്നെക്കുറിച്ചു പറയാനെന്നെ-
    അനുവദിക്കില്ലേ, എന്ന്
   പറയാൻ  ഞാനിനി എന്ത് ചെയ്യും ? 
        
    I know, 
    I'm lost.
    so,
    ശിശിരത്തിൽ സ്വന്തമാവുന്ന
    ഏതോ പഴയ  
    വർഷങ്ങളോളം   പഴയ  വിചാരങ്ങൾ- 
    പൂക്കളുടെ മോഹങ്ങൾ
    ഋതുവിൽ,നീ തനിച്ചു പുതയ്ക്കുന്നു 
    നിന്നെ പുണരുന്നു
.   ഇനി നീ നിനക്ക് 
    നിന്റെ പുതപ്പുകൾ / നിന്റെ കിതപ്പുകൾ 

    നിന്റെ പൂക്കൾ / നിന്റെ പൂമ്പാറ്റകൾ. 


(June 5 2014)

1 comment:

  1. 'നിനക്കുള്ളിൽ
    എനിക്കുണ്ട്
    നിന്റെ പൂച്ചകൾ
    എന്ന പോലെ
    എനിക്കുള്ളിൽ നിനക്കുണ്ട്
    നിന്റെ ചെമ്മരിയാടുകൾ
    എന്ന പോലെ..'

    Awsome jithien

    ReplyDelete

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...