ഉച്ചനേരം ഒരു പായ പോലെ
ചുരുൾ നിവർന്ന നേരം
ഉറക്കത്തിന്റെ പീലികൾ എങ്ങു പോയെങ്ങു-
പോയ് എന്നോർത്തു ദുഖിക്കും കുട്ടി
ഇന്ന് രാത്രി എവിടെ കാണും നിശബ്ദമായി
കരയും വെള്ളച്ചാട്ടം എന്നാലോചിക്കുമ്പോൾ
പുകവലിച്ചും അല്ലാതെയും ആ വഴി
ആളുകൾ നടന്നു പോകുന്നു
ഓർത്തു കൊണ്ടും ചിരിച്ചു കൊണ്ടും
തമ്മിൽ വീണ്ടും കണ്ടു മുട്ടുന്നു
എന്തിനിങ്ങനെ ചെയ്യുന്നു
എങ്ങനെയിങ്ങനെ കഴിയുന്നു
എന്നൊക്കെ ചിന്തിച്ചു നോക്കുന്നത്
ഒരു തമാശയ്ക്ക് മാത്രം ചെയ്യുന്നതാകയാൽ
ചോദ്യങ്ങളിൽ നിന്ന് രക്ഷപ്പെടാൻ
ഒരു കാടിന്റെ നിശബ്ദത പുതച്ച്
അയാളിരിക്കുന്നു
പ്രണയമാണ്
മൂക്കൊലിപ്പാണ്,ആയതു കൊണ്ട്
ആവി കൊള്ളണം
കെട്ടിപ്പിടിക്കണം
എന്നൊക്കെ ആഗ്രഹമുണ്ടെങ്കിലും
വെറുതെയിരിക്കുന്നതിന്റെ സുഖം
വെറുതെയിരിക്കുമ്പോൾ മാത്രമേ ഉള്ളൂ
എന്നതിനാൽ
വേദനാജനകമായ ആത്മഹത്യകളിലേക്ക് കടക്കാതെ
ആ ദേഹമിപ്പോൾ
വെറുതെയിരിപ്പിലാണ് പക്ഷെ
ഏതു നിമിഷവും ഈ കാടിന്റെ
നിശബ്ദതത തകർക്കപ്പെട്ടെക്കാം
ആരെങ്കിലും നദി മുറിച്ചു കടന്നു വന്നേക്കാം
എന്റെ നിശബ്ദതയ്ക്ക് കേടു പറ്റുന്ന നിമിഷം
വെറുതെ ഒരാലംബത്തിനുവേണ്ടി
ഞാൻ വിളിക്കുമ്പോൾ ഏതോ
മുൻ ധാരണയുടെ പേരിൽ നീ
എന്നോട് മിണ്ടാതിരിക്കുമോ ?
എന്നെ കാണാതിരിക്കുമോ
No comments:
Post a Comment