അധ്വാനത്തിന് ശേഷം മിച്ചം വന്ന പകലിന്റെ
നിറം മങ്ങും ചുവരിൽ ചേർന്നിരിക്കവേ
വെറുതെ തികട്ടി വന്ന നെടുവീർപ്പുകളെ
അത്രയൊന്നും പഴയതല്ലാത്ത ചൂണ്ടയിൽ കോർത്ത്
തിരക്കിൽ നുരയുന്ന പാതകളിലേക്ക് കുടയുന്നു
ആവേശത്തിന്റെ രുചിയിലേക്ക്
നിശബ്ദമായി വന്നു കേറിയവരെ ആരെയും ശ്രദ്ധിക്കാതെ
പിടച്ചിലുമായി വരുന്ന ഇരയെ കുറിച്ച് മാത്രം ഓർക്കുന്നു
നൃത്തത്തിന് മുൻപ് വായുവിൽ വിടർന്നു പരക്കുന്ന
മയിലിന്റെ സ്വന്തം പീലികളെ പോലെ
ഇരുട്ടിന്റെ മനം മയക്കും നിറം കനക്കവേ
ഇനിയും വരാത്ത സാധുമൃഗത്തെ കുറിച്ചുള്ള
നിവർത്തിയിട്ട സങ്കൽപ്പത്തിലേക്ക്
ബോധം നശിച്ചു വീഴുന്നു
ഒഴിഞ്ഞ ചഷകത്തിലേക്ക് നേരം
കുപ്പി കമിഴ്ത്തുന്നു
No comments:
Post a Comment