Feb 18, 2015

തിരക്കുകൾ നെയ്യുന്ന പ്രാവുകൾ , ആളുകൾ , മാടുകൾ

നാലുടലിനും       
ഏഴു കടലിനും ഇടയിൽ  
ചുണ്ടുകളുടെ മർമരം, 
വിളിക്കാതെ വരുന്ന കാറ്റ്, 
ഇങ്ങനെ കലണ്ടറുകളെ  
ഓർക്കുമ്പോൾ  
പീചാം കുഴൽ  പണിയുന്ന  
മുളങ്കാടുകളുടെ  
ദൂരം  ഓർമകളിൽ 
കുറഞ്ഞു കുറഞ്ഞു വരുന്നു 
അകലമൊട്ടുമില്ലാതാവുമ്പോൾ   
അത് വീടില്ലാത്തവളുടെ 
ആകാശം പോലെ
സ്വസ്ഥമാനെണോ 
സംഗീതമാനെന്നൊ 
പറഞ്ഞു കേൾക്കാൻ  സാധ്യതയുണ്ട്. 
എന്നിരുന്നാലും,

കൽപ്പാന്തകാലം കുത്തിയിരുന്നു  
തിരക്കുകൾ നെയ്യുന്ന 
പ്രാവുകൾക്കിടയിൽ,   
ആളുകൾക്കിടയിൽ ,
മാടുകൾക്കിടയിൽ ,
അങ്ങനെയങ്ങനെ 
കാത്തു നിന്നു  കൂട്ട് നിന്നു   
മുറയിൽ  പൂവിട്ട  പൂക്കളാവട്ടെ 
തൊപ്പിയിട്ട ചങ്ങതിമാരാവട്ടെ 
അകത്തിരിക്കുന്നവന്റെ നാമത്തിൽ തൊടാതെ 
വളപ്പ് കടന്നു വരുമ്പോൾ  പറയുന്നു 
നിന്നിൽ നിന്നേറെയകലെയാണ്  
അനേകം മൃഗശാലകളുള്ള ജീവിതം.

 അറവു ശാലകൾക്കു  
പിറകിലാണെന്നുമെന്നും   
വടിവാളുകൾ 
അതുകൊണ്ടാണ് 
അക്ഷരം മാറ്റിയെഴുതിയവരെ   
നെഞ്ചിനു തന്നെ പൂളി വിട്ടത്
കൃഷ്ണ മൃഗമാണോ 
കാൽവരിക്കാരനാണോ എന്നു  
നോക്കിയുള്ള പണികൾ 
ഒരു ടാക്സിക്കാരനും വന്നു വാങ്ങിയിട്ടി-
ല്ലിന്നേവരെ.
 കൊള്ളയടിക്കപ്പെട്ടവന്റെ വയലുകൾക്ക് 
ജാതിയില്ലെന്നു  പാടിയിട്ടും 
 കരയാതിരുന്നില്ല,  
പാട്ടുകാരന്റെ  കുട്ടികൾ. 
പേടിക്കാതിരുന്നില്ല, 
പ്രണയിക്കുന്നവന്റെ മുയലുകൾ .  


ദിക്കുകൾക്കപ്പുറം കടന്നു  
പോവുന്ന  പട്ടണമാവില്ല 
ചിലതരം കിനാവുകൾ ,എങ്കിലും  
കാത്തു വെച്ച കെണികളിൽ 
കിടന്നു പോവും ഒരുവളും , 
കിതപ്പുകളും 
കാശിനു കിട്ടുന്ന കുട്ടികളുടെ 
കവിതകൾ പോലെ 
എവിടെയുമുണ്ടാവില്ല 
പാവക്കൂത്തിന്  പോകുന്നവളുടെ  നിഴലുകൾ 

എന്നിട്ടും പോട്ടിപ്പോയ് 
പാടു പെട്ടവന്റെ പട്ടങ്ങൾ    
എന്നാൽ 
രണ്ടു നാലു  ദിനംകൊണ്ടൊരുത്തന്റെ 
തണ്ടിലേക്ക്  
ഈമെയിലോന്നു  വന്നു ചേരുന്നു 
ക്ഷണക്കത്തായിരുന്നു,   
ഓം ഗണപതയേ നമ : എന്ന് 
തുടക്കം   കണ്ട നിമിഷം  തന്നെ 
 നടുങ്ങിയിരുന്നു 
 പക്ഷെ സൌഭാഗ്യം വീണ്ടും  
അതിലെനിക്ക്  പേരില്ല  

 സ്വസ്ഥതയായി 
കുരിശിന്റെ കാതൽ  
എലി തിന്നാതെ പോയി  . 
ഇനിയെന്ത് ചെയ്യാനാ ,  

നമുക്ക് പോയി 
കുറച്ചു ദൂരം ബുള്ളറ്റോടിച്ചാലോ,  
മാവിനു  കല്ലെറിഞ്ഞാലോ ?

No comments:

Post a Comment

വിഷാദോപനിഷത്ത് !

 നഷ്ടമായ ശ്വാസത്തെ   തിരഞ്ഞു തോൽക്കുന്ന   നാളുകളിലൊന്നിൽ   ഋതു മാറിവന്ന   മഴചാറൽ പോലെ   വിറച്ചു വീഴുകയാണ്   നമ്മിലാരുടെയോ നിഴൽ.   പരസ്പരം ഉ...